White Crow Art Daily

ഇരുണ്ട നീലനിറം / എം. പി. പ്രതീഷ്

കവിത  / എം. പി. പ്രതീഷ്
 
ഒന്ന്
 
ചെറിയ നീലപ്പഴങ്ങളുണ്ടായി. അതിനുള്ളിൽ ചവർക്കുന്ന മധുരമുണ്ടായി. കിളികൾ ഏതു ദേശത്തു നിന്നാണ് വരുന്നത്? അവ മരത്തിൻ ചില്ലകളിൽ ഭാരം വെയ്ക്കുന്നു. അവ ഉലയുന്നു. കാറ്റിൽ നിറം കലർത്തുന്നു. ഭൂമിയുടെ മേൽത്തട്ടിൽ ചവർപ്പുള്ള നിഴലുകൾ കലർത്തുന്നു. നീലയാണ് ആദ്യത്തെ നിറം. അതിനു മുമ്പ് ഈ ഗ്രഹത്തിൽ കടലുകളും നീർക്കാക്കകളുമുണ്ടായിരുന്നില്ല. ഉണങ്ങാത്ത മുറിവുകളും മുലക്കണ്ണുകളുമുണ്ടായിരുന്നില്ല. ഓർമ്മ ഉടലിന് ആകൃതി കൊടുത്തു. നീലനിറം ഉടലിന് മരണങ്ങളുടേയും പിറവിക്കരച്ചിലുകളുടേയും ഓർമ്മ കൊടുത്തതുപോലെ. 
 
 
രണ്ട്

ആദ്യമുണ്ടായിരുന്നത് ഒരു മുറിവാണ്. അതിന്റെ വേദന. അതിന്റെ ചോര. മുറികൂട്ടിച്ചെടികളുണ്ടാവുന്നത് പിന്നീടാണ്. ഭൂമിയുണ്ടായതിന് തൊട്ടുപിറകേ. അത് വേരാഴ്ത്തി, തെഴുത്ത് വളരാൻ തുടങ്ങി. അത് കഴിഞ്ഞ് പ്രാണികളും പറവകളും ഉണ്ടായി. ഇലകൾ ഇറുത്തെടുത്ത് ഉള്ളംകൈയിൽ വെച്ചു. ഞരടുമ്പോൾ അതിന്റെ നീര് നീലയായി ഒഴുകി. മുറിവിൽ അതു പിടഞ്ഞു. മുറിവിൽ അതു തണുത്തു. മുറിവു കരിയാൻ ഏറെക്കാലം വേണ്ടിവരും. തീയിന്റേയും മഞ്ഞിന്റേയും അഗ്നിപർവ്വതങ്ങളുടേയും കൊടുങ്കാറ്റുകളുടേയും കാലം കഴിഞ്ഞ്, സൂക്ഷ്മാണുക്കളുടേയും ശിലാലിഖിതങ്ങളുടേയും കാലം പിന്നിട്ട്, വാക്കുകളുടേയും കണ്ണാടികളുടേയും പരുത്തിത്തുണികളുടേയും കാലം കഴിഞ്ഞ്, മുറിവ് പതുക്കെ ഉണങ്ങാൻ തുടങ്ങും. അപ്പോഴും കൈവെള്ളയിൽ മണം. ഇരുണ്ട നീലനിറം. മരണം പോലെ വെള്ളത്തിൽക്കലരാതെയും വിട്ടു പോവാതെയും.

 

ചിത്രമെഴുത്ത്     പ്രേം ആർ നാരായൺ

1987ൽ മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരിയിൽ ജനിച്ച പ്രതീഷ്, കവിയും ഫോട്ടോഗ്രാഫറുമാണ്. ഇംഗ്ലിഷിലും മലയാളത്തിലും ...